കാക്കനാട്: പഠനത്തിനും തുടർ നടപടികൾക്കും എന്ന പേരിൽ സർക്കാർ കാലാകാലം ഓരോരോ കമ്മിഷനുകൾ നിയമിക്കും. ചിലത് സമയക്രമപ്രകാരം റിപ്പോർട്ട് കൊടുക്കും. ചിലത് സമയമെടുത്ത് റിപ്പോർട്ട് കൊടുക്കും. ചിലത് അനന്തമായി നീളും. കൃസ്ത്യൻ സമുദായങ്ങളെ കുറിച്ച് പഠിക്കാൻ വിജയൻ സർക്കാർ ഒരു കമ്മിഷനെ നിയോഗിച്ചു. അതാണ് ജെ.ബി.കോശി കമ്മിഷൻ. എന്തായാലും ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് കൊടുത്തു.2023 മെയ് 18ന് സർക്കാരിന് സമർപ്പിച്ചതാണ്. പക്ഷെ വർഷം 3 ആയിട്ടും റിപ്പോർട്ടിൽ എന്തൊക്കെയാണ് ഉള്ളതെന്ന് വിജയൻ മിണ്ടിയിട്ടില്ല. മിണ്ടുന്നുമില്ല. ഇതിനിടയിൽ കമ്മിഷൻ നൽകിയ റിപ്പോർട്ടിലെ ചില കാര്യങ്ങൾ നടപ്പിലാക്കി എന്നും വിജയൻ്റെ വക ഒരു തള്ള് നടത്തി. വിജയൻ്റെ തള്ള് പ്രകാരം എന്താണ് നടപ്പിലാക്കിയതെന്ന് അറിയാൻ കമ്മിഷൻ റിപ്പോർട്ട് പുറത്തു വരണം.എന്നാൽ വിജയൻ അത് മാത്രം ചെയ്യില്ല. ഈ സാഹചര്യത്തിൽ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന ആവശ്യവുമായി സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ രംഗത്ത് വന്നിരിക്കുകയാണ്. സിറോ മലബാർ സഭയുടെ നേതൃത്വം ഇത് സംബന്ധിച്ച് നടത്തിയ പ്രസ്താവന വായിക്കാം -
കേരള ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ - സാമ്പത്തിക
പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയെക്കുറിച്ച് പഠിക്കുന്നതിനായി സർക്കാർ
നിയോഗിച്ച ജസ്റ്റിസ് (റിട്ട. ) ജെ. ബി. കോശി കമ്മീഷൻ, 2023 മെയ് 17 ന്
ബഹു. മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചതാണ്. എന്നാൽ 33 മാസങ്ങൾ
അഥവാ ആയിരത്തിൽപരം (1006) ദിവസങ്ങൾ കഴിഞ്ഞിട്ടും റിപ്പോർട്ട്
പുറത്തുവിടാൻ സർക്കാർ തയ്യാറാകാത്തത് ക്രിസ്ത്യൻ ന്യൂനപക്ഷത്തോടുള്ള
വിവേചനമാന്നെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ അഭിപ്രായപ്പെട്ടു.
റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കിയെന്നു സർക്കാർ പറയുന്നെങ്കിലും അവ
ഏതൊക്കെയാണ് എന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ല. പ്രസ്തുത വിഷയങ്ങൾ
വിശദീകരിക്കാൻ ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സഭാ-സമുദായ നേതാക്കളുടെ
സമ്മേളനം വിളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതേക്കുറിച്ച് പിന്നീട്
യാതൊരു വിവരവുമില്ല. കാര്യങ്ങളിൽ വ്യക്തത വരുത്തി ക്രൈസ്തവ
ന്യൂനപക്ഷത്തോടുള്ള വേർതിരിവ് അവസാനിപ്പിക്കണമെന്നും ജെ. ബി. കോശി
കമ്മീഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച് സഭാനേതൃത്വങ്ങളുമായി
ചർച്ചചെയ്ത് എത്രയുംവേഗം നടപ്പിലാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ്
താഴത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ ആർച്ചുബിഷപ്പ് മാർ തോമസ്
തറയിൽ, അംഗങ്ങളായ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി , ബിഷപ്പ് മാർ
റമിജിയോസ് ഇഞ്ചനാനിയിൽ, സഭാ ചാൻസലർ ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ,
കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ സംബന്ധിച്ചു.
J.B. Koshy Commission report should be published immediately Syro Malabar Public Affairs Commission























